മുകുളങ്ങള്‍ കരിയുമ്പോള്‍

•ജൂലൈ 25, 2008 • 8അഭിപ്രായങ്ങള്‍

“ന്റെ അമ്മിഞ്ഞക്കുട്ടീ…. നീ പൊയല്ലോ മോളേ…. അമ്മക്കിനി ആരാള്ളേ മൊളേ… അയ്യോ…”

തണുപ്പില്‍ മൂടിയ പുലരിയില്‍ അയല്‍വാസികളെല്ലാം ഉണര്‍ന്നത്‌ ആ നിലവിളികേട്ടായിരുന്നു. അരുതാത്തതെന്തോ നടന്നുവെന്ന് മനസ്സിലാക്കിയവര്‍ കല്യാണീടെ വീട്ടിലേക്കോടി…

ഞാനും ആ വീട്ടിലേക്ക്‌ വേഗത്തില്‍ നടന്നു…. പോകുന്ന വഴിയില്‍ വേലായുധനെയും അവന്റെ അനിയനേയും കണ്ടു…

“ന്താ ഡാ വേലാ… കല്യാണീടെ കരച്ചില്‍… ന്താ ണ്ടായേ…?”

“അറീല്ലാ മാഷേ… ഓള്‍ടെ കുട്ടിക്കെന്തോ പറ്റീന്നാ കേട്ടേ… അറീല്ലാ…”

കാലങ്ങളായി പുതുക്കി മേയാന്‍ പറ്റാതെ ദ്രവിച്ച മേല്‍ക്കൂരയുള്ള കല്യാണിയുടെ വീട്ടില്‍ അതിനോടകം തന്നെ ആളുകള്‍ തടിച്ചുകൂടിയിരുന്നു. വഴിയില്‍ പോലീസ്‌ ജീപ്പ്‌. പകുതി അടിച്ചുവാരിയ മുറ്റത്ത്‌ ചൂല്‍ അലക്ഷ്യമായി കിടക്കുന്നു…

അവള്‍ നെഞ്ചത്തടിച്ച്‌, അലമുറയിട്ട്‌ കരയുന്ന ശബ്ദം എന്നെ വല്ലാതെ അസ്വസ്ഥനാക്കി.

അകത്തേക്ക്‌ കയറാന്‍ എനിക്കെന്തോ പറ്റാത്ത പോലെ…. ഇന്നലെ വൈകീട്ട്‌ കൂടി പാല്‍പാത്രവുമായി, ഒക്കത്ത്‌ അവളുടെ പിഞ്ചോമനയുമായി എന്റെ വീടിന്റെ മുന്നില്‍ നിന്നവള്‍… ഇന്നിതെന്തേ….?

ചാണകം മെഴുകിയ വരാന്തയില്‍ തല താഴ്തിയിരുന്ന ബാലന്‍മാമയെ ഞാന്‍ കണ്ടു…

“ബാലേട്ടാ…. ന്താ ണ്ടായേ… ഓള്‍ടെ പിള്ളക്കെന്താ ണ്ടായേ…?”

“മാഷേ… മനുഷ്യമ്മാര്‍ മൃഗങ്ങളാ മാഷേ… ആരേം, ഒന്നിനേം തിരിച്ചറിയാത്തെ കാട്ട്‌ മൃഗങ്ങള്‍…. ല്ലെങ്കി ആ പിഞ്ച്‌ കുഞ്ഞിനെ ഇങ്ങനെ….”

“ബാലാ… എന്താ ണ്ടായേന്ന് പറ നീ…”

“നിക്കറീല്ലേന്റെ മാഷേ… പിന്നാമ്പുറത്തെ കനാല്‍ കടവില്‍ ജീവനില്ലാതെ കെടക്കുണൂ അത്‌… ആരെങ്കിലും അതിനെ അവിടെ കൊണ്ടിടാതെ എങ്ങന്യാ… “

“ഈശ്വരാ…. ന്താ ഈ കേക്കണെ… നടക്കാന്‍ പ്രായാവാത്ത അ കുഞ്ഞിതെങ്ങിനെയാ ഡാ? ആരാ ദ്‌ ചെയ്തേ…?”

“ഒന്നും അറീല്ലാ… ഓന്‍ കുട്ട്യേം കൊണ്ട്‌ ഈ വരാന്തേലാ ത്രേ കെടക്കാറ്‌. രാവിലെ കല്യാണി വന്ന് നോക്കീപ്പോ ഓന്റെടുത്ത്‌ കുട്ടീല്ല്യ. തെരഞ്ഞ്‌ തെരഞ്ഞ്‌ ചെന്നപ്പ്ലല്ലേ… ശ്വാസല്യാണ്ട്‌ കെടക്കണൂ… “

“ന്നാലും കുട്ട്യെങ്ങനെ അവിടെ?”

“മാഷേ… അതിന്റെ കെടപ്പ്‌ കണ്ടട്ട്‌ അത്ര പന്തിയല്ലാ മാഷേ… ആ പിഞ്ച്‌ കുഞ്ഞിനേ ആരോ….”

ബാലന്‍ അത്‌ മുഴുവനാക്കുന്നതിനു മുന്‍പേ ഒരു കൂട്ടം ആള്‍ക്കാര്‍ കനാല്‍ കടവില്‍ നിന്നും വരുന്നത്‌ ഞാന്‍ കണ്ടു. ഒപ്പം പോലീസുകാരും.

കല്യാണിയുടെ കെട്ട്യോന്‍ രാജന്റെ കയ്യില്‍ ഒരു കൊച്ച്‌ തുണിക്കെട്ട്‌. അടുത്തെത്തിയപ്പോള്‍ കണ്ടു… ആ പിഞ്ചോമനയുടെ പതുപതുത്ത ചുണ്ടുകളും കൊച്ചു കവിളുകളും ചോരയില്‍ നനഞ്ഞിരിക്കുന്നു. മണ്‍ തരികള്‍ അവളുടെ മനോഹരമായിരുന്ന കണ്ണുകള്‍ക്ക്‌ മുക്കളില്‍ ചിതറിക്കിടന്നു. ഞാന്‍ “ഇക്രൂ…” ന്ന് വിളിക്കുന്ന ആ കുഞ്ഞുമോളുടെ മുഖം നീരു വെച്ച്‌ വിക്രിതമായിരുന്നു…

സഹിക്കാനായില്ലെനിക്ക്‌… എന്താണ്‌ ഞാന്‍ കണ്ടത്‌… പാപങ്ങളുടെ ലോകത്തെ കുറിച്ചൊന്നുമറിയാതെ, മാലാഘയെപ്പോലെ ചിരിച്ചിരുന്ന ഒരു ചെറു പൈതല്‍…

അവള്‍ക്കിതെന്ത്‌ പറ്റി…? എന്റെ കണ്ണുകള്‍ പതിവില്ലാതെ നനഞ്ഞു… അത്‌ വിതുമ്പലായി… മറ്റുള്ളര്‍ക്കൊപ്പം ഞാനും കരഞ്ഞു…

“ന്റെ പൊന്നേ… നീ പൊയോ… നിനക്ക്‌ പാല്‌ വേണേങ്കി പറയായിരുന്നില്ലേ ന്റെ അമ്മിഞ്ഞേ…. അമ്മക്ക്‌ നീയല്ലേ ള്ളൂ… എന്തിനാ നീ ന്നോട്‌ പെണെങ്ങിയേ ന്റെ മ്മിഞ്ഞേ…. അയ്യോ….”

കല്യാണി അലറിക്കരഞ്ഞുകൊണ്ട്‌ പുറത്തേക്കോടി വന്നു….

കരഞ്ഞ്‌ തളര്‍ന്ന അവളുടെ വാക്കുകള്‍ക്ക്‌ ശക്തി കുറഞ്ഞിരുന്നു. കണ്ണുകള്‍ കലങ്ങി ഭയാനകമയ ഒരു അവസ്ഥയിലായിരുന്നു. മൂന്ന് നാലു പേര്‍ ഒരുമിച്ച്‌ പിടിച്ചിട്ടും അവളെ തടയാന്‍ അവര്‍ക്കായില്ല. അവരുടെ കയ്കളിള്‍ തൂങ്ങിക്കിടന്നപ്പോഴും അവള്‍ അലറിക്കരഞ്ഞു… മിണ്ടാതെ പോയ തന്റെ പൊന്നോമനയെ ഓര്‍ത്ത്‌….

പോലീസുകാര്‍ അവളെ പിടിച്ചെണീപ്പിച്ചു. അകത്തേക്ക്‌ ബലമായി പിടിച്ചുകൊണ്ടുപോയി. അവിടെ നിന്നവര്‍ക്കെല്ലാം കരയാനല്ലാതെ മറ്റൊന്നും ചയ്യാന്‍ അറിയുമായിരുന്നില്ല…. എനിക്കും.

തുണിയില്‍ പൊതിഞ്ഞ ആ പൈതലിന്റെ മൃതശരീരവുമായി രാജന്‍ ആമ്പുലന്‍സില്‍ കയറി. ഞാന്‍ അവനെ നോക്കി… അവന്‍ കരയുന്നില്ല. വീര്‍ത്ത മുഖവുമായി, താഴ്തിപ്പിടിച്ച തലയുമായി, അവന്‍ ആ തുണിക്കെട്ടിനുള്ളിലേക്ക്‌ നോക്കിയിരിക്കുന്നു. ചുറ്റും നറ്റക്കുന്നതൊന്നും അറിയാത്ത പോലെ… അച്ഛനും, മകളും മാത്രമുള്ളൊരു ലോകത്തിരിക്കുന്ന പോലെ…

പോസ്റ്റുമാര്‍ട്ടം കഴിഞ്ഞ്‌ അന്ന് വൈകീട്ട്‌ അമ്മിണിയുടെ അമ്മിഞ്ഞക്കുട്ടിയെ അവളുടെയച്ഛന്‍ കത്തിച്ചു കളഞ്ഞതറിയാതെ, ബോധം നശിച്ച്‌ കല്യാണി ഉറങ്ങി. അവളുടെയടുത്ത്‌ അമ്മിഞ്ഞക്കുട്ടിയുടെ കുട്ടിക്കുപ്പായങ്ങളും, കിലുക്കാം പെട്ടിയും കൂട്ടില്ലാതെ കിടന്നു….

എതാനും ആഴ്ചകള്‍ക്ക്‌ ശേഷം നാട്ടിലെ മഹാ വഷളനും, സദാ സമയവും ലഹരി വേശ്യാലയമാക്കിയിരുന്നവനുമായ ജയന്‍ എന്ന ചെറുപ്പക്കാരനെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ കൊന്നു എന്ന കേസില്‍. മാസങ്ങള്‍ക്ക്‌ ശേഷം അവന്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. ആ നാട്ടില്‍ നിന്നും മറ്റെവിടെക്കോ പോയി… വേറൊരു “ഇക്രു” വിനേയും നോക്കി… വേറൊരു “അമ്മിഞ്ഞ” ക്കുട്ടിയേയും നോക്കി…

വാല്‍ക്കഷണം : ഏതാനും വര്‍ഷങ്ങള്‍ മുമ്പ്‌ നമ്മുടെ സ്വന്തം കേരളത്തിലെ ഒരു കൊച്ച്‌ ഗ്രാമത്തില്‍ നടന്ന ഒരു സംഭവമാണ്‌ ഈ കഥക്ക്‌ അധാരം. പുറത്തിറങ്ങിയ ആ മിടുക്കന്‍ വീണ്ടും ഒരു പെണ്‍കുട്ടിയ, അതും ഒരു പള്ളിക്കകത്ത്‌ വെച്ച്‌ പീഡിപ്പിച്ചു കൊന്നു… ആരുമറിയാതെ. അന്നവനെ നാട്ടുകാര്‍ പിടികൂടി പെരുമാറിയെങ്കിലും ജീവന്‍ തിരിച്ചുകൊടുത്തു. എന്തിനാണവരങ്ങനെ ചെയ്തതെന്ന് എനിക്ക്‌ മനസ്സിലായില്ല… അവനിന്നും ജീവിച്ചിരിക്കുന്നുണ്ട്‌… ഒരുപക്ഷേ ആരുമറിയാതെ രാത്രികളില്‍ അവനിപ്പൊഴും ആഘോഷിക്കുന്നുണ്ടാവും… പഴയപോലെ തന്നെ.