സ്വാര്‍ദ്ധനായ പടയാളി

തോക്കുമേന്തി ഞാനും ചാവേറുകള്‍ക്കിടയിലേക്ക്‌ നടന്നു കയറി.

വലിയൊരു കൂറ്റന്‍ കെട്ടിടത്തിന്റെ നാനായിരം മുക്കിലും മൂലയിലും രണ്ട്‌ കൊലയാളികളെ തപ്പാന്‍. ബലിയാടുകളാവാതെ അകപ്പെട്ടവരെ രക്ഷിക്കാന്‍.

ചിതറിത്തെറിച്ച ചില്ലുകളും, പൂപ്പാത്രങ്ങളും, ചുമര്‍ ചിത്രങ്ങളും…

വിലകൂടിയ ഫര്‍ണീചറുകളില്‍ വെടിയുണ്ടയുടെ പാടുകള്‍.. നിലത്തും ചുമരിലും രക്തം ചീറ്റിത്തെറിച്ച പാടുകള്‍…

എനിക്ക്‌ ഭയം തോന്നിത്തുടങ്ങിയിരുന്നു.

വിറയ്ക്കാതെ ഞാന്‍ തോക്കില്‍ ശക്തിയായി പിടിച്ച്‌ നടന്നു, കൂടെയുള്ളവരെ മുന്നിലും പിന്നിലുമാക്കിയിട്ട്‌.

മുകളിലേക്ക്‌ കയറുംതോറും വടിയിച്ചയുടെ ശബ്ദം ഭയാനകമായെനിക്ക്‌ തോന്നി. തൊട്ടടുത്തുകൂടെ പോകുന്ന പോലെ. കാലിയായ ഇടനാഴികളിലൂടെ പ്രതിഭലിച്ച്‌ ആയിരം മടങ്ങ്‌ ശക്തിയുള്ളവയെപ്പോലെ ആ ശബ്ദം എനിക്ക്‌ തോന്നി.

കാലില്‍ എന്തോ തടഞ്ഞു.

രക്തത്തില്‍ കുളിച്ച ഒരു ശരീരം.

തുടര്‍ന്നങ്ങ്‌ നിലത്ത്‌ കാലുവെക്കാനാവത്ത രീതിയില്‍ ശവശരീരങ്ങള്‍ കുന്നു കൂടുക്കിടക്കുന്നു.

വെടിയുണ്ടകള്‍ ചുമരില്‍ രാക്ഷസന്മ്മാരുടെ ചിത്രങ്ങള്‍ വരച്ചു വെച്ചിരിക്കുന്നു. പൊളിഞ്ഞ ഭിത്തികളില്‍ ചുവന്ന നിറത്തില്‍ ഭയാനകമായ രൂപത്തില്‍…

എനിക്കു ചുറ്റും ആരെങ്കിലുമൊക്കെ ഉണ്ടെന്നും, ഞാനൊറ്റക്കവില്ലെന്നും ഇടക്കിടെ ഞാനുറപ്പു വരുത്തി.

കൂടെയുള്ളവര്‍ ആപാരധൈര്യശാലികളായി വെടിയുതിര്‍ത്തുകൊണ്ട്‌ മുന്നേറി.

കുട്ടികള്‍, ചെറുപ്പക്കര്‍, വയസ്സായവര്‍… എല്ലാ പ്രായങ്ങള്‍ക്കും അവിടെ ഒരേയൊരു മുഖമേ ഉണ്ടായിരുന്നുള്ളൂ. ചുവന്ന മരണത്തിന്റെ മുഖം.

ഞാനറിഞ്ഞു, എന്റെ കൂടെയുള്ളവരുടെ എണ്ണം കുറഞ്ഞു വരുന്നു. പലരും വെടിയുണ്ടകള്‍ക്ക്‌ തോല്‍വി സമ്മതിച്ചു കൊടുത്തിരിക്കുന്നു.

ഇനി ഞാനും?

എനിക്ക്‌ വല്ലാതെ വിറയല്‍ അനുഭവപ്പെട്ടു തുടങ്ങി. ഞാനും മരിക്കുമോ?

അതീവജാഗരായി മുന്നേറുന്നതിനിടയില്‍ ഇടനാഴിയുടെ അറ്റത്ത്‌ വളരെ ചെറിയൊരു വാതില്‍ പോലെ എന്തോ ഒന്ന് ഞാന്‍ കണ്ടു.

തുറന്നു നോക്കിയപ്പ്പ്പോള്‍ കഷ്ടിച്ചൊരാള്‍ക്ക്‌ കയറിയിരിക്കാന്‍ പറ്റുന്ന ഒരു അലമാര പോലെ എന്തോ…

എന്നിലെ ധീര ജവാന്‍ എപ്പൊഴേ വെടിയേറ്റ്‌ മരിച്ചിരിക്കണം. ഞാന്‍ ആരുമറിയാതെ അതിനുള്ളിലേക്ക്‌ കയറിയിരുന്നു.

എന്റെ കാതുകള്‍ ഞാന്‍ ശക്തിയായി അടച്ചു പിടിച്ചു. കണ്ണുകള്‍ മുറുക്കിയടച്ചു.

ഞാന്‍.. മരിക്കാന്‍ ഭയക്കുന്ന രാജ്യസ്നേഹി?

മണിക്കൂറുകള്‍ ഞാന്‍ ഒരുതരിപോലുമനങ്ങാതെ അതിനുള്ളില്‍ തന്നെയിരുന്നു. രംഗം ശാന്തമായി എന്നൊരു തോന്നല്‍ വന്നപ്പോള്‍ പതിയെ പുറത്തിറങ്ങി.

വളരെ വേഗത്തില്‍ ഞാന്‍ താഴോട്ടേക്ക്‌ നടന്നു.

അവിടെ എന്റെ കൂടെയുള്ളവരില്‍ ചിലര്‍ തലകുനിച്ചിരിക്കുന്നു. എന്നെ കണ്ടതും ചിലര്‍ക്ക്‌ ആശ്വാസം…

അങ്ങോട്ട്‌ പോയതില്‍ പകുതി പേര്‍ മാത്രമേ തിരിച്ചെത്തിയുള്ളൂ. രണ്ട്‌ കാപാലികന്മ്മാര്‍ക്ക്‌ വേണ്ടി…

എനിക്കെന്തെങ്കിലും പറ്റിയോ എന്ന ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയാതെ ഞാന്‍ നടന്നു. ഓഫ്‌ ചെയ്ത്‌ വച്ചിരുന്ന മൊബെയില്‍ ഫോണ്‍ എടുത്ത്‌ എന്റെ വീട്ടിലേക്ക്ക്‌ വിളിച്ചു…

“ഹെലോ.. ഞാനാ…”

“ചേട്ടാ… എല്ലാം കഴിഞ്ഞോ? എന്തെങ്കിലും പറ്റ്യോ? ടിവി യില്‍ കണ്ടിട്ട്‌ പേട്യാവ്ണൂ… മതി ഈ ജോലി മതി. ഇങ്ങോട്ട്‌ വാ….

ദാ.. ഞാന്‍ ചിഞ്ചു മോള്‍ക്ക്‌ ഫോണ്‍ കൊടുക്കാം….

മോളേ… ദേ… അച്ഛന്‍… ഹലോ പറയ്‌… “

ഞാനൊന്നും പറഞ്ഞില്ല. അവള്‍ക്ക്‌ വേണ്ടി ഞാന്‍ തിരിച്ചു വന്നത്‌ എന്നെ തന്നെ കോന്നിട്ടല്ലേ… എന്റെ കൂടെയുള്ളവരെ ചാകാന്‍ പറഞ്ഞു വിട്ടിട്ടല്ലേ…

കരഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അടുത്തേക്ക്‌ വന്ന ഒരു മദ്ധ്യവയസ്കന്‍ എന്റെ തോളില്‍ തട്ടി പറഞ്ഞു,

“സാര്‍, ആപ്‌ ജൈസേ ജവാനോ ഹിന്ദുസ്ഥാന്‍ കാ അഭിമാന്‍ ഹെ… വി സല്യൂട്ട്‌ യൂ…”

എന്റെയുള്ളിലെ തീ ആളിപ്പടര്‍ന്നു. എന്ത്‌ ചെയ്യണമെന്നാലോചിക്കാന്‍ വയ്യാതെ ഞാന്‍ നടന്നു…

ഒന്നും തെളിഞ്ഞ്‌ വന്നില്ല… എല്ലാ ചോദ്യങ്ങള്‍ക്കും ഒരുത്തരം മാത്രം കിട്ടി…

ഞാന്‍, സ്വാര്‍ദ്ധനായ പടയാളി. തീവ്രവാദിയേക്കാളും ക്രൂരനായ ദേശാഭിമാനി.

ഒരാത്മഹത്യക്കുറിപ്പെഴുതാതെ, രാജ്യത്തിനു വേണ്ടി യാത്രപറഞ്ഞ എന്റെ സുഹൃത്തുക്കള്‍ക്കരികിലേക്ക്‌ ഞാനും പോയി.

എന്റെ ലതിയേയും, ചിഞ്ചുവിനേയും ഒറ്റക്കിട്ട്‌.

~ by aham | അഹം on ഡിസംബര്‍ 11, 2008.

ഒരു പ്രതികരണം to “സ്വാര്‍ദ്ധനായ പടയാളി”

  1. nalla kadha

ഒരു മറുപടി കൊടുക്കുക